കോഴിക്കോട്: നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് ക്രൂരമർദനം. നാദാപുരം പേരോട് ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്.
ആക്രമണത്തിൽ ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകർന്നു. സൗരവ് നാദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറക്കടവ് സ്വദേശികളായ അനസും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. അനസ് കാറിന്റെ വീലിന്റെ അലൈൻമെന്റ് ചെയ്യാൻ വേണ്ടിയാണ് സ്ഥാപനത്തിലേക്ക് എത്തുന്നത്. താൻ എത്തിയതിന് ശേഷം വന്ന വണ്ടികളുടെ എല്ലാം അലൈൻമെന്റ് ചെയ്തിട്ടും തന്നെ പിന്നിൽ നിർത്തി എന്നാണ് അനസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
പിന്നീട് കാറുമായി പോയ അനസ് അരമണിക്കൂറിനകം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.